Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HinduKushHimalayanRegion

നേപ്പാൾ ദുരന്തം: മുന്നറിയിപ്പു നൽകിയിരുന്നതായി റിപ്പോർട്ട്; ഗവേഷണഫലം പുറത്തുവന്നത് മാർച്ചിൽ

ന്യൂഡൽഹി: നേപ്പാളിൽ വിനാശകരമായ പ്രകൃതിദുരന്തിനു സാധ്യതയുണ്ടെന്നു മുന്നറിയിപ്പുനൽകുന്ന രണ്ടു ഗവേഷണഫലങ്ങൾ പുറത്തുവന്നിരുന്നതായി റിപ്പോർട്ട്. ഹിന്ദു കുഷ് ഹിമാലയൻ മേഖലയിലെ ഹിമാനികൾ വേഗത്തിൽ ഉരുകുകയാണെന്നും രണ്ടായിരത്തിനുശേഷം മഞ്ഞുരുകലിന്‍റെ തോത് ഇരട്ടിയായെന്നും അതീവഗുരുതരമായ സാഹചര്യങ്ങളാണു നിലനിൽക്കുന്നതെന്നുമായിരുന്നു റിപ്പോർട്ട്. ഇന്‍റർഗവൺമെന്‍റൽ നോളജ് ആൻഡ് ലേണിംഗ് സെന്‍റർ ആണ് ഈ പഠന റിപ്പോർട്ട് തയാറാക്കിയത്.

ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് നേപ്പാളിലെ കാഠ്മണ്ഡു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ സെന്‍റർ ഫോർ ഇന്‍റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്‍റ് (ഐസിഐഎംഒഡി). മാർച്ചിലാണ് സംഘടന രണ്ടു പഠന റിപ്പോർട്ടുകൾ പുറത്തുവിട്ടത്. 1975 മുതൽ ഹിമാലയൻ മേഖലയിലെ ഹിമാനികളുടെ കനം 27 മീറ്ററോളം കുറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഏഷ്യയുടെ വാട്ടർ ടവറുകൾ എന്നറിയപ്പെടുന്ന ഈ ഹിമാനികളിൽ നിന്നുള്ള വെള്ളത്തെ ആശ്രയിക്കുന്ന താഴ്‌വരകളിലെ കോടിക്കണക്കിനു ജനങ്ങൾക്കുള്ള അപകടസൂചനയായിരുന്നു റിപ്പോർട്ട്.

മിന്നൽ പ്രളയത്തിന്‍റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണു ഗവേഷകർ. 4,000 മീറ്ററിലേറെ ഉയരമുള്ള പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നതാണ് ദുരന്തിന്‍റെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആഗോളതാപനമാണ് മുൻപ് മഞ്ഞുവീഴ്ച ലഭിച്ചിരുന്ന ഉയർന്ന പ്രദേശങ്ങളിൽ മഴ പെയ്യാൻ കാരണമാകുന്നതെന്നും ഇത് ഹിമാനികൾ അതിവേഗം ഉരുകുന്നതിന് ഇടയാക്കുന്നുവെന്നും വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയിലെ ശാസ്ത്രജ്ഞരും വ്യക്തമാക്കുന്നു.

ഐസിഐഎംഒഡി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 1990 നും 2020 നും ഇടയിലുള്ള മുപ്പതു വർഷത്തിനിടെ ഹിന്ദു കുഷ് ഹിമാലയൻ മേഖലയിലെ ഹിമാനികളുടെ മൊത്തം വിസ്തൃതിയുടെ 12 ശതമാനവും മഞ്ഞുശേഖരത്തിന്‍റെ ഒന്പതു ശതമാനവും നഷ്ടപ്പെട്ടു. പഠനവിധേയമാക്കിയ 38 ഹിമാനികളുടെ വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ 2000-മാണ്ടിനു ശേഷം ഹിമാലയൻ മേഖലയിലെ ഹിമാനികളുടെ നാശം ഇരട്ടിയായെന്നു ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞു. അതേസമയം, വൻതോതിൽ ഹിമാനികളുള്ള കരകോറം, സിക്കിം, സാൻസ്കർ, ഭൂട്ടാൻ തുടങ്ങിയ പല മേഖലകളിലും ആവശ്യത്തിനു നിരീക്ഷണ സംവിധാനങ്ങൾ ഇല്ലാത്തതു വിവരശേഖരണത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

നേപ്പാളിലുണ്ടായ ദുരന്തത്തിനു പിന്നിൽ ഉയർന്ന പ്രദേശത്തുണ്ടായ മഞ്ഞും പാറയും ചേർന്നുള്ള ഇടിഞ്ഞുവീഴ്ചയാകാമെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു. വലിയ തോതിൽ മഞ്ഞും പാറക്കഷണങ്ങളും ഭോട്ടെ കോശി നദിയുടെ ഉപനദിയായ ലെൻഡേ ഖോലയിലേക്കു പതിക്കുകയും, ഇതു വൻതോതിൽ വെള്ളവും ചെളിയും പാറകളും കുത്തിയൊഴുകാൻ കാരണമായെന്നുമാണു വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനം കാരണം മഞ്ഞുപാളികൾ കുറയുകയും ഹിമാനികൾ പിൻവാങ്ങുകയും ചെയ്യുമ്പോൾ, പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശങ്ങൾ പുറത്തുവരുകയും അവ കൂടുതൽ ചൂട് ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇതു പർവതനിരകളെ കൂടുതൽ ദുർബലമാക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ധ്രുവപ്രദേശങ്ങൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഹിമാനികളുള്ളത് ഹിന്ദു കുഷ് ഹിമാലയൻ മേഖലയിലാണ്. 55,000 ചതുരശ്ര കിലോമീറ്ററിലധികം പരന്നുകിടക്കുന്ന 63,700-ലധികം ഹിമാനികളാണ് ഇവിടെയുള്ളത്. ശാസ്ത്രീയ മുന്നറിയിപ്പുകൾ വരാനിരിക്കുന്ന വലിയ കാലാവസ്ഥാദുരന്തങ്ങളുടെ വ്യാപ്തിയാണു ചൂണ്ടിക്കാണിക്കുന്നത്.

Latest News

Corehub Up